പുഞ്ചിരിയുടെ മഹത്വം

Image result for smile
മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. സാമൂഹിക ജീവിതത്തില്‍ പരസ്പരം പരിഗണിച്ചും കൊണ്ടും കൊടുത്തും കഴിയേണ്ട നമുക്ക് സമൂഹത്തില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന സുഗന്ധ സൂനങ്ങളാകുവാന്‍ സാധിക്കണം.ഹുസ്‌നുല്‍ ഹുല്‍ഖിലൂടെയും ഹുസ്‌നുല്‍ മുആമലയിലൂടെയും ജന്നത്തുല്‍ മഅ്‌വയെ പുല്‍കുന്നവരില്‍ നമ്മുടെ പേരും ചേര്‍ക്കപ്പെടണം.നിങ്ങളില്‍ ഏറ്റവും ഈമാനുള്ളവര്‍ ഉത്തമ സ്വഭാവത്തിനുടമകളാണെന്ന തിരുവചനപൊരുള്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ നാം തയ്യാറാവേണ്ടതുണ്ട് (ഇമാം അഹ്മദ്) .
ഉത്തമ സ്വഭാവ പരിപൂര്‍ത്തീകരണത്തിന്റെ മൂര്‍ത്തീമത്ഭാവമായി കടന്നുവന്ന അന്ത്യദൂതരുടെ ഖൈറു ഉമ്മയാവാന്‍ ഭാഗ്യം ലഭിച്ചവരാണ് നാം.സ്‌നേഹവും കരുണയും വാത്സല്യവും നിറഞ്ഞുനില്‍ക്കുന്ന ജീവിതത്തിനുടമകളാന്‍ നമുക്ക് സാധിച്ചെങ്കില്‍ മാത്രമേ നമുക്ക് സമൂഹത്തില്‍ നിലയും വിലയുമുണ്ടാകുകയുള്ളൂ.
തബസ്സും അഥവാ പുഞ്ചിരി  ഒരു വികാരമാണ്. ഊര്‍വ്വര മനസ്സുകളെ അത് ഊര്‍ഷരമാക്കുന്നു. നമ്മുടെ വ്യക്തിത്വത്തിന്റെ വില നിര്‍ണയിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു പെരുമാറ്റ രീതിയാണ് പുഞ്ചിരിയോട് കൂടി ഇടപഴകുക എന്നത്.പുഞ്ചിരി തൂകുന്ന മുഖത്തിന് മറ്റുള്ളവരുടെ മനസ്സുകളില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നതാണ്. ഏത് കഠിന ഹൃദയനേയും കീഴടക്കാന്‍ മനസ്സറിഞ്ഞുള്ള പുഞ്ചിരി മതിയാകുന്നതാണ്. സംഘര്‍ഷങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന മനസ്സിന് കുളിരാകാന്‍ പുഞ്ചിരിക്ക് കഴിയും.കഠിന സ്വഭാവത്തിന് യാതൊരുവിധ സ്വാധീനവും ചെലുത്താനാകുകയില്ല.
നിരാലംബര്‍ക്കും നിരാശ്രിതര്‍ക്കും കാരുണ്യത്തിന്റെ തെളിനീര്‍ പാനം ചെയ്യുവാന്‍ വേണ്ടിയാണ് തിരുദൂതര്‍ (സ)  കടന്നുവന്നത്്. പുഞ്ചിരി തൂകുന്ന മുഖവുമായാണ് മുത്ത് റസൂല്‍(സ) ശത്രുക്കളെ പോലും നേരിട്ടത്. സൗമ്യത നിറഞ്ഞ സ്വഭാവത്തിലൂടെയും പുഞ്ചിരി നിറഞ്ഞ പെരുമാറ്റത്തിലൂടെയുമാണ് പ്രവാചകര്‍(സ) അപരിഷ്‌കൃതരായ ഒരു സമൂഹത്തെ കേവലം ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ലോകത്തെ ഏറ്റവും ഉല്‍കൃഷ്ട വിഭാഗമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തത്. കഠിന ഹൃദയരായ ശത്രുക്കള്‍ക്ക് പോലും ആ പുഞ്ചിരിക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായിരുന്നില്ല.

താങ്കള്‍ കഠിന സ്വഭാവിയായിരുന്നെങ്കില്‍ അവര്‍ മുഴുവന്‍ അങ്ങയുടെ ചുറ്റില്‍ നിന്നും ഓടി രക്ഷപ്പെടുമായിരുന്നു എന്ന് അല്ലാഹു മുത്ത് നബി(സ)യോട് ഖുര്‍ആനിലൂടെ വ്യക്തമാക്കുന്നുണ്ട്.(സൂറത്തു ആലുഇംറാന്‍/159). ഈ ആയത്ത് നബി(സ) ജീവിതം ഏതു രീതിയിലായിരുന്നു എന്നത് നമുക്ക് ബോധ്യപ്പെടുത്തി തരുന്നുണ്ട്.
സുസ്‌മേരവദനായി മറ്റുള്ളവരെ സമീപിക്കുന്നത് പോലും സ്വദഖയാണെന്നാണ് നബി(സ)യുടെ അധ്യാപനം. അബൂദറുല്‍ ഗഫാരി(റ) പറയുന്നു; നബി(സ) എന്നോട് ഇപ്രകാരം പറഞ്ഞു; നന്മയില്‍ നിന്നും ഒന്നും നിങ്ങള്‍ അവഗണിക്കരുത്. അത് നിന്റെ സഹോദരനെ പുഞ്ചിരി തൂകി കൊണ്ട് കണ്ടുമുട്ടുന്നതായാലും ശരി(മുസ്‌ലിം)
നിന്റെ സഹോദരന്റെ മുഖത്ത് നോക്കി നീ പുഞ്ചിരിക്കുന്നത് പോലും നിനക്ക് സ്വദഖയുടെ പ്രതിഫലം ലഭിക്കുന്ന പ്രവര്‍ത്തനമാണെന്ന ഹദീസ് വചനം ഏറെ പ്രസക്തമാണ്.

ആധുനിക കാലത്ത് നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വ വികസന ക്യാമ്പുകളും സ്വഭാവ സംസ്‌കരണ സംഗമങ്ങളുമെല്ലാം ഏറെ ഊന്നിപ്പറയുന്ന ഒന്നാണ് പുഞ്ചിരി തൂകിക്കൊണ്ടുള്ള പെരുമാറ്റത്തിന്റെ പ്രസക്തി. എന്നാല്‍ ഇത് പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകന്‍(സ) പ്രഖ്യാപിച്ച യാഥാര്‍ത്ഥ്യമാണ്. പുഞ്ചിരിച്ചു കൊണ്ട് മറ്റുള്ളവരോട് ഇടപഴകുന്നവര്‍ക്ക് കഠിന സ്വഭാവമുള്ളവരേക്കാള്‍ ആയുസ്സ് കൂടുതലായിരിക്കുമെന്ന് ആധുനിക കാലത്ത് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ച വാര്‍ത്തകള്‍ നാം കണ്ടതാണ്.
നാം മറ്റുള്ളവരുടെ മനസ്സിലേക്ക് ഇറങ്ങിച്ചെന്നു കൊണ്ടാണ് ഇടപെടേണ്ടതാണ്. നല്ല വാക്കുകള്‍ പറയുക എന്നത് ഏറെ പുണ്യം നിറഞ്ഞതാണ്. ആളുകളുടെ പ്രയാസങ്ങള്‍ നീക്കുന്നത് ഇസ്‌ലാം മഹത്വം കല്‍പ്പിച്ച കാര്യമാണ്. നമ്മുടെ വാക്കുകള്‍ മറ്റുള്ളവരുടെ മനസ്സാന്തരങ്ങളില്‍ ആശ്വാസത്തിന്റെ കുളിര്‍ തെന്നല്‍ വീഴ്ത്താന്‍ പാകത്തിലൂള്ളതാണെങ്കില്‍ നമുക്ക് വലിയ പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്. 'നല്ല വാക്കുകള്‍ സ്വദഖയാണെന്ന്' ഹദീസുകളില്‍ വന്നിട്ടുണ്ട്.
അദിയ്യുബ്‌നുഹാതം(റ) എന്നവരെ തൊട്ട് നിവേദനം ചെയ്യുന്ന ഒരു ഹദീസ് കാണുക; നബി(സ) പറഞ്ഞു; നിനക്ക് സാധിക്കുമെങ്കില്‍ ഒരു കാരക്കയുടെ ചീള് കൊണ്ടെങ്കിലും നീ നരകത്തെ സൂക്ഷിക്കുക. ഇനി നിനക്കതിന് സാധിക്കുന്നില്ലെങ്കില്‍ നല്ല വാക്കുകള്‍ പറഞ്ഞു കൊണ്ടെങ്കിലും അത് ചെയ്യേണ്ടതാണ്.(ബുഖാരി, മുസ്‌ലിം)
നരക മോചനത്തിന് വരെ നമ്മെ പാകപ്പെടുത്താന്‍ മാത്രം ശക്തിയുള്ളവയാണ് നല്ല വാക്കുകളെന്നാണ് ഉദ്ധൃത ഹദീസ് നമ്മെ തെര്യപ്പെടുത്തുന്നത്.
Image result for smile together
      കാര്‍കശ്യം നിറഞ്ഞ സമീപനങ്ങളേക്കാള്‍ സ്വാധീനമുണ്ടാകുന്നത് സ്‌നേഹത്തോടെയുള്ള തലോടലുകള്‍ക്കാണ്. ഉള്ളില്‍ കാരുണ്യവും സ്‌നേഹവുമുള്ളവര്‍ക്ക് മാത്രമേ അത് പുറത്തേക്ക് നല്‍കാനും സാധിക്കുകയുള്ളൂ. ഹസന്‍(റ)വിനെ ചുംബിക്കുന്നത് കണ്ട അഖ്‌റഉബ്‌നുഹാബിസ് എന്ന വ്യക്തി എനിക്ക് പത്ത് മക്കളുണ്ടായിട്ടും അവരില്‍ ഒരാളെ പോലും ഞാന്‍ ചുംബിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ 'കരുണ ചെയ്യുന്നവര്‍ക്ക് മാത്രമേ കരുണ ചെയ്യപ്പെടുകയുള്ളൂ' എന്നാണ് നബി(സ) മറുപടി നല്‍കിയത്. ഈ ഹദീസ് നമ്മുടെ  ഇടപെടലുകള്‍ ഏതു രീതിയിലാണ് ആകേണ്ടതെന്നതിലേക്ക് വെളിച്ചം വീശുന്നുണ്ട്.
    ചുരുക്കത്തില്‍ പുഞ്ചിരി തൂകുന്ന മുഖവുമായാണ് നാം ജീവിക്കേണ്ടത്. കാഠിന്യവും ഗൗരവവും നമ്മുടെ വ്യക്തിത്വത്തിന്റെ മാഹാത്മ്യത്തിന് മങ്ങലേല്‍പ്പിക്കുന്ന സ്വഭാവങ്ങളാണ്. കുടുംബത്തിലും സമൂഹത്തിലും സൗമ്യതയുടെ അടയാളങ്ങളാകാന്‍ നമുക്ക് സാധിച്ചാല്‍ മറ്റുള്ളവരുടെ മനസ്സില്‍ നമുക്ക് വലിയ സ്ഥാനവും സ്വാധീനവുമുണ്ടാകുന്നതാണ്. നബി(സ) ഏറെ ഇഷ്ടപ്പെട്ട സ്വഭാവ ഗുണമാണ് പുഞ്ചിരി എന്നത്. അതുകൊണ്ട് തന്നെ ആധുനിക സയന്‍സിന്റെ വിലയിരുത്തലുകള്‍ക്കപ്പുറം അതിന്റെ മതപരമായ മഹത്വവും ശ്രേഷ്ടതയും തിരിച്ചറിഞ്ഞ് നമ്മുടെ സ്വഭാവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാക്കാന്‍ നമുക്ക് ശ്രമിക്കാം. എന്റെ തിരു സുന്നത്തുകള്‍ അനുദാവനം ചെയ്ത് ജീവിക്കുന്നവര്‍ക്ക് നൂറു ശഹീദിന്റെ പ്രതിഫലമുണ്ടെന്ന് റസൂല്‍(സ)  പറഞ്ഞ ഭാഗ്യവാന്മാരില്‍ ഉള്‍പ്പെടാന്‍അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.

                                                                                  മുഹമ്മദ് എസ് കെ സഹ്‌റ പാനൂര്‍



Comments

Popular posts from this blog

ഇസ്‌ലാമും വൈജ്ഞാനിക നവോത്ഥാനവും

ശാസ്ത്ര സത്യങ്ങളെ മറികടന്ന ഖുര്‍ആനിക പ്രഖ്യാപനങ്ങള്‍

സ്വര്‍ഗവാതിലിലെ ആത്മ സൗന്ദര്യം